നമ്മുടെ എഴുത്തുകാർ

എല്ലാം കാണുക

ലേഖനങ്ങൾ എഴുതിയത് വിൻ കോല്ലിഎർ

സമ്പൂര്‍ണ്ണ നീതി

1983 ല്‍ ഒരു പതിനാലുകാരനെ കൊലപ്പെടുത്തിയ കേസില്‍ മൂന്നു കൗമാരക്കാരെ അറസ്റ്റു ചെയ്തു. വാര്‍ത്താ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ''അവന്റെ അത്‌ലറ്റിക് ജാക്കറ്റിന്റെ പേരിലാണ് അവനു വെടിയേറ്റത്.'' ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട മൂന്നുപേരും മുപ്പത്തിയാറു വര്‍ഷം തടവു ശിക്ഷ പൂര്‍ത്തിയാക്കിക്കഴിഞ്ഞപ്പോഴാണ്, അവര്‍ നിരപരാധികളാണെന്നതിന്റെ തെളിവുകള്‍ പുറത്തുവന്നത്. മറ്റൊരാളായിരുന്നു കുറ്റം ചെയ്തത്. ജഡ്ജി അവരെ സ്വതന്ത്രരായി വിട്ടയയ്ക്കുന്നതിനു മുമ്പ് അവരോടു ക്ഷമാപണം നടത്തി.

നാം എത്ര ശ്രമിച്ചാലും (നമ്മുടെ ഉദ്യോഗസ്ഥര്‍ എത്ര നല്ല കാര്യങ്ങള്‍ ചെയ്താലും), മനുഷ്യനീതി പലപ്പോഴും തെറ്റിപ്പോകാറുണ്ട്്. നമുക്ക് ഒരിക്കലും എല്ലാ വിവരങ്ങളും ലഭ്യമല്ല. ചിലപ്പോള്‍ സത്യസന്ധരല്ലാത്ത ആളുകള്‍ വസ്തുതകളെ വളച്ചൊടിക്കുന്നു. ചിലപ്പോള്‍ നാം തന്നെ തെറ്റിപ്പോകുന്നു. പലപ്പോഴും, തിന്മകള്‍ ശരിയാകുവാന്‍ വര്‍ഷങ്ങളെടുക്കും, ചിലപ്പോള്‍ നമ്മുടെ ജീവിതകാലത്തു തന്നെ അതു സംഭവിക്കണമെന്നില്ല. ചഞ്ചലരായ മനുഷ്യരില്‍ നിന്ന് വ്യത്യസ്തമായി, ദൈവം സമ്പൂര്‍ണ്ണ നീതി നടപ്പാക്കുന്നു. 'അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികള്‍ ഒക്കെയും ന്യായം'' (ആവര്‍ത്തനം 32:4) എന്നു മോശെ പറയുന്നു. ദൈവം കാര്യങ്ങളെ ഉള്ളതുപോലെ തന്നേ കാണുന്നു. നാം കാര്യങ്ങളെ ഏറ്റവും മോശമായി ചെയ്തുകഴിയുമ്പോള്‍, ദൈവം തന്റെ സമയത്ത് അന്തിമവും ആത്യന്തികവുമായ നീതി ലഭ്യമാക്കും. സമയത്തെക്കുറിച്ച് അനിശ്ചിതത്വമുണ്ടെങ്കിലും, 'വിശ്വസ്തതയുള്ള ... വ്യാജമില്ലാത്തവനായ, നീതിയും നേരുമുള്ള'' (വാ. 4) ദൈവത്തെ സേവിക്കുന്നതിനാല്‍ നമുക്ക് ഈ ഉറപ്പുണ്ട്.

എന്താണു ശരി, എന്താണു തെറ്റ് എന്നതിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തില്‍ നാം ചാഞ്ചാടിയേക്കാം. നമ്മോടോ നമ്മുടെ പ്രിയപ്പെട്ടവരോടോ ചെയ്ത അനീതി ഒരിക്കലും പരിഹരിക്കപ്പെടുകയില്ലെന്നു നാം ഭയപ്പെട്ടേക്കാം. എന്നാല്‍ നീതിമാനായ ദൈവം, ഈ ജീവിതത്തിലോ അടുത്തതിലോ, നമുക്കു നീതി നടത്തിത്തരുമെന്നു നമുക്കു ദൈവത്തില്‍ ആശ്രയിക്കാം.

സമൃദ്ധിയായ ജലം

കഠിനമായ വരള്‍ച്ചയുടെയും ചൂടിന്റെയും തീയുടെയും 'കദന കഥയാണ്' റിപ്പോര്‍ട്ടില്‍ വിവരിച്ചിരിക്കുന്നത്. വളരെക്കുറവു മാത്രം മഴ ലഭിച്ച, ഉണങ്ങിവരണ്ട പാടത്തെ തീപടരാന്‍ സഹായിക്കുന്ന ഇന്ധനമാക്കി മാറ്റിയ ഭയാനകമായ ഒരു വര്‍ഷത്തെക്കുറിച്ച് റിപ്പോര്‍ട്ടു വിവരിച്ചു. മത്സ്യങ്ങള്‍ ചത്തു. ആളിപ്പടര്‍ന്ന അഗ്നി നാട്ടിന്‍പുറങ്ങളെ ചാമ്പലാക്കി. മത്സ്യങ്ങള്‍ ചത്തു. കൃഷി പരാജയപ്പെട്ടു. എല്ലാം സംഭവിച്ചത് നമ്മള്‍ പലപ്പോഴും നിസ്സാരമായി എടുക്കുന്ന ലളിതമായ ഒന്ന് (വെള്ളം) അവര്‍ക്കില്ലായിരുന്നു. നമുക്കെല്ലാവര്‍ക്കും ജീവിക്കാന്‍ അതാവശ്യമാണ്.

യിസ്രായേലിനും ഭയപ്പെടുത്തുന്ന ആ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്. പൊടി നിറഞ്ഞതും തരിശായതുമായ മരുഭൂമിയില്‍ ആളുകള്‍ പാളയമടിച്ചിരിക്കുമ്പോള്‍, ഭയപ്പെടുത്തുന്ന ഈ വരികള്‍ നാം വായിക്കുന്നുു: “അവിടെ ജനത്തിനു കുടിപ്പാന്‍ വെള്ളമില്ലായിരുന്നു’’ (പുറപ്പാട് 17:1). ജനങ്ങള്‍ ഭയപ്പെട്ടു. അവരുടെ തൊണ്ട വരണ്ടു. മണല്‍ അവരെ പൊള്ളിച്ചു. അവരുടെ മക്കള്‍ക്കു ദാഹിച്ചു. പരിഭ്രാന്തരായ ആളുകള്‍ വെള്ളം ആവശ്യപ്പെട്ട് “മോശെയോടു കലഹിച്ചു’’ (വാ. 2). എന്നാല്‍ മോശയ്ക്ക് എന്തു ചെയ്യാന്‍ കഴിയും? മോശെക്കു ദൈവത്തിങ്കലേക്കു ചെല്ലാന്‍ മാത്രമേ കഴിയുമായിരുന്നുള്ളൂ.

ദൈവം മോശയ്ക്കു വിചിത്രമായ ഒരു നിര്‍ദ്ദേശം നല്‍കി: “വടിയും കൈയില്‍ എടുത്തു ... കടന്നുപോകുക.... നീ പാറയെ അടിക്കണം; ഉടനെ ജനത്തിനു കുടിക്കുവാന്‍ വെള്ളം അതില്‍നിന്നു പുറപ്പെടും'' (വാ. 5-6). മോശെ പാറയെ അടിച്ചു, ഒരു നദി ഒഴുകി, ജനങ്ങള്‍ക്കും അവരുടെ കന്നുകാലികള്‍ക്കും സമൃദ്ധിയായി ജലം ലഭിച്ചു. തങ്ങളുടെ ദൈവം തങ്ങളെ സ്‌നേഹിക്കുന്നുവെന്ന് ആ ദിവസം യിസ്രായേല്‍ അറിഞ്ഞു. അവരുടെ ദൈവം സമൃദ്ധമായ വെള്ളം നല്‍കി.

നിങ്ങള്‍ ജീവിതത്തില്‍ വരള്‍ച്ചയോ മരുഭൂമിയുടെ അനുഭവമോ അനുഭവിക്കുകയാണെങ്കില്‍, ദൈവം അതിനെക്കുറിച്ച് ബോധവാനാണെന്നും അവന്‍ നിങ്ങളോടൊപ്പമുണ്ടെന്നും മനസ്സിലാക്കുക. നിങ്ങളുടെ ആവശ്യം എന്തുതന്നെയായാലും, നിങ്ങളുടെ ഇല്ലായ്മ എന്തുതന്നെയായാലും, അവന്റെ സമൃദ്ധമായ ജലത്തില്‍ നിങ്ങള്‍ പ്രത്യാശയും ഉന്മേഷവും കണ്ടെത്തും.

പുതിയ കണ്ണുകളിലൂടെ കാണുക

ഒരു സാംസ്‌കാരികപ്രതിഭാസമായി മാറിയ ഒരു വീഡിയോ ഗെയിമില്‍, ഒരു വെര്‍ച്വല്‍ ദ്വീപില്‍ നൂറു കളിക്കാരെ ആക്കിയിട്ട് ഒരു കളിക്കാരന്‍ അവശേഷിക്കുന്നതുവരെ പോരാടുന്നു. ഒരു കളിക്കാരന്‍ നിങ്ങളെ മത്സരത്തില്‍ നിന്ന് ഒഴിവാക്കുമ്പോഴെല്ലാം, ആ കളിക്കാരന്റെ വീക്ഷണ പോയിന്റിലൂടെ നിങ്ങള്‍ക്ക് തുടര്‍ന്നും കാണാന്‍ കഴിയും. ഒരു പത്രപ്രവര്‍ത്തകന്‍ സൂചിപ്പിക്കുന്നതുപോലെ, 'നിങ്ങള്‍ മറ്റൊരു കളിക്കാരന്റെ ഷൂസില്‍ കാലെടുത്തുവയ്ക്കുകയും അവരുടെ കാഴ്ചപ്പാടില്‍ വസിക്കുകയും ചെയ്യുമ്പോള്‍, വൈകാരിക സ്ഥിതി. . . സ്വയ-സംരക്ഷണത്തില്‍നിന്നു മാറി. . . സാമുദായിക ഐക്യത്തിലേക്കു മാറുകയും . . . അല്പം മുമ്പ്, നിങ്ങളെ ഇല്ലായ്മ ചെയ്ത അപരിചിതനില്‍ നിങ്ങളെത്തന്നെ അനുഭവിക്കാന്‍ തുടങ്ങുന്നു.'

മറ്റൊരാളുടെ അനുഭവം കാണാനായി നാം നമ്മെത്തന്നെ തുറന്നുകൊടുക്കുകയും  നമ്മുടെ സ്വന്തം കാഴ്ചപ്പാടിനപ്പുറത്തേക്കു നോക്കി മറ്റൊരാളുടെ വേദന, ഭയം അല്ലെങ്കില്‍ പ്രതീക്ഷകള്‍ നേരിടുകയും ചെയ്യുമ്പോഴെല്ലാം രൂപാന്തരം സംഭവിക്കുന്നു. നാം യേശുവിന്റെ മാതൃക പിന്തുടര്‍ന്ന് 'ശാഠ്യത്താലോ ദുരഭിമാനത്താലോ ഒന്നും ചെയ്യാതെ'' പകരം 'താഴ്മയോടെ മറ്റുള്ളവനെ നമ്മെക്കാള്‍ ശ്രേഷ്ഠന്‍ എന്നെണ്ണുമ്പോള്‍'' മറിച്ചായിരുന്നെങ്കില്‍ നമുക്കു നഷ്ടമാകുമായിരുന്ന കാര്യങ്ങള്‍ കാണാന്‍ നാം പ്രാപ്തരാകുന്നു (ഫിലി. 2:3). നമ്മുടെ താല്പര്യങ്ങള്‍ വിശാലമാകുന്നു. നാം വ്യത്യസ്തമായ ചോദ്യങ്ങള്‍ ചോദിക്കുന്നു. നമ്മുടെ സ്വന്തം ആവശ്യങ്ങള്‍, അല്ലെങ്കില്‍ ഉത്ക്കണ്ഠ എന്നിവയില്‍ മാത്രം മുഴുകുന്നതിനുപകരം, മറ്റുള്ളവരുടെ ക്ഷേമത്തിനായി നാം നമ്മെത്തന്നെ നിക്ഷേപിക്കുന്നു. നമ്മുടെ 'സ്വന്തഗുണമല്ല മറ്റുള്ളവന്റെ ഗുണവും കൂടെ'' നാം നോക്കുന്നു (വാ. 4). നാം അഭിവൃദ്ധി പ്രാപിക്കണമെന്ന് നാം ആഗ്രഹിക്കുന്ന കാര്യങ്ങളെ സംരക്ഷിക്കുന്നതിനുപകരം, മറ്റുള്ളവരെ വളരാന്‍ സഹായിക്കുന്നതെന്തും നാം സന്തോഷത്തോടെ പിന്തുടരുന്നു.

രൂപാന്തരപ്പെട്ട ഈ കാഴ്ചപ്പാടിലൂടെ നാം മറ്റുള്ളവരോട് അനുകമ്പയുള്ളവരാകുന്നു. നമ്മുടെ കുടുംബത്തെ സ്‌നേഹിക്കാനുള്ള പുതിയ വഴികള്‍ നാം കണ്ടെത്തുന്നു. ഒരു ശത്രുവില്‍ നിന്നുപോലും നാം ഒരു സ്‌നേഹിതനെ ഉണ്ടാക്കിയേക്കാം!

സ്‌നേഹം നമുക്കു കടിഞ്ഞാണിടുന്നു

ചെറുപ്പക്കാരായ മിക്ക സമോവന്‍ ആണ്‍കുട്ടികളെയും (ഓസ്‌ട്രേലിയന്‍ തീരത്തുനിന്നകലെയുള്ള ഒരു ദ്വീപ്), തങ്ങളുടെ ജനതയോടും തലവനോടും ഉള്ള ഉത്തരവാദിത്വത്തിന്റെ അടയാളമായി പച്ചകുത്താറുണ്ട്. സ്വാഭാവികമായും, ഈ അടയാളങ്ങള്‍ സമോവന്‍ പുരുഷ റഗ്ബി റ്റീം അംഗങ്ങളുടെ കൈകള്‍ മൂടുന്ന തരത്തിലുള്ളവയാണ്. ടാറ്റൂകള്‍ക്ക് നെഗറ്റീവ് അര്‍ത്ഥങ്ങള്‍ കല്പിക്കുന്ന ജപ്പാനിലേക്കുള്ള യാത്രയില്‍, അവരുടെ ചിഹ്നങ്ങള്‍ അവരുടെ ആതിഥേയര്‍ക്ക് ഒരു പ്രശ്‌നമാണെന്ന് റ്റീം അംഗങ്ങള്‍ മനസ്സിലാക്കി. സൗഹൃദത്തിന്റെ ഉദാരമായ പ്രവൃത്തിയെന്ന നിലയില്‍, സമോവക്കാര്‍ അവരുടെ ടാറ്റൂകള്‍ മൂടത്തക്കവിധം ചര്‍മ്മങ്ങളുടെ നിറമുള്ള കൈനീളമുള്ള ഉടുപ്പുകള്‍ ധരിച്ചു. “ഞങ്ങള്‍ ജപ്പാന്റെ രീതികളെ ബഹുമാനിക്കുന്നവരും കരുതുന്നവരുമാണ്'' റ്റീം ക്യാപ്റ്റന്‍ വിശദീകരിച്ചു, 'ഞങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് ശരിയായുള്ളവയാണെന്ന് ഞങ്ങള്‍ ഉറപ്പാക്കുന്നു.'

വ്യക്തിപരമായ ആവിഷ്‌കാരത്തിന് ഊന്നല്‍ നല്‍കുന്ന ഒരു കാലഘട്ടത്തില്‍, സ്വയം പരിമിതപ്പെടുത്തലിനെ അഭിമുഖീകരിക്കുന്നതു ശ്രദ്ധേയമാണ് - അതാണു റോമാലേഖനത്തില്‍ പൗലൊസ് എഴുതിയ ഒരു ആശയം. സ്‌നേഹം ചിലപ്പോള്‍, മറ്റുള്ളവര്‍ക്കുവേണ്ടി നമ്മുടെ അവകാശങ്ങള്‍ ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുന്നുവെന്ന് പൗലൊസ് നമ്മോടു പറയുന്നു. നമ്മുടെ സ്വാതന്ത്ര്യം പരമാവധി ഉപയോഗിക്കുന്നതിനു പകരം, ചിലപ്പോള്‍ സ്‌നേഹം നമുക്കു കടിഞ്ഞാണിടുന്നു. സഭയിലെ ചില ആളുകള്‍ 'എന്തും ഭക്ഷിക്കാന്‍ തങ്ങള്‍ക്കു സ്വാതന്ത്ര്യമുണ്ടെന്നു' വാദിക്കുന്ന കാര്യവും മറ്റുള്ളവര്‍ 'സസ്യാദികള്‍ മാത്രം' കഴിക്കുന്നവരാണെന്ന കാര്യവും അപ്പൊസ്തലന്‍ വിശദീകരിച്ചു (റോമര്‍ 14:2). ഇത് ഒരു ചെറിയ പ്രശ്‌നമാണെന്നു തോന്നാമെങ്കിലും, ഒന്നാം നൂറ്റാണ്ടില്‍ പഴയനിയമത്തിലെ ഭക്ഷണനിയമങ്ങള്‍ പാലിക്കുന്നതു വിവാദവിഷയമായിരുന്നു. സ്വാതന്ത്ര്യത്തോടെ ഭക്ഷണം കഴിക്കുന്നവരോട് ചില പ്രത്യേക വാക്കുകള്‍ പറയുന്നതിനു മുമ്പായി, 'അന്യോന്യം വിധിക്കുന്നത്' അവസാനിപ്പിക്കാന്‍ പൗലൊസ് എല്ലാവരോടും നിര്‍ദ്ദേശിച്ചു (വാ. 13): 'മാംസം തിന്നാതെയും വീഞ്ഞു കുടിക്കാതെയും സഹോദരന് ഇടര്‍ച്ച വരുത്തുന്ന യാതൊന്നും ചെയ്യാതെയും ഇരിക്കുന്നതു നല്ലത്' (വാ. 21).

ചില സമയങ്ങളില്‍, മറ്റൊരാളെ സ്‌നേഹിക്കുകയെന്നാല്‍ നമ്മുടെ സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തുക എന്നാണ്. നമുക്ക് ചെയ്യാന്‍ സ്വാതന്ത്ര്യമുള്ളതെല്ലാം നാം എല്ലായ്‌പ്പോഴും ചെയ്യേണ്ടതില്ല. ചിലപ്പോള്‍ സ്‌നേഹം നമുക്കു കടിഞ്ഞാണിടുന്നു.

നമ്മുടെ ദാരിദ്ര്യത്തില്‍നിന്ന്

അവരുടെ പണത്തിന്റെ പകുതി സംഭാവന ചെയ്യാമെന്ന് വാഗ്ദാനം നല്‍കി പ്രതിജ്ഞ ചൊല്ലിയപ്പോള്‍ വാറന്‍ ബഫെയും ബില്‍ ഗേറ്റ്‌സും മെലിന്‍ഡ ഗേറ്റ്‌സും ചരിത്രം സൃഷ്ടിച്ചു. 2018 ലെ കണക്കനുസരിച്ച് ഇത് 9,200 കോടി ഡോളറിന്റെ സംഭാവന ആയിരുന്നു. ഈ പ്രതിജ്ഞ, മനഃശാസ്ത്രജ്ഞ വിദഗ്ധനായ പോള്‍ പിഫിന് നല്‍കല്‍ രീതികളെക്കുറിച്ചു പഠിക്കാന്‍ പ്രേരണ നല്‍കി. ഒരു ഗവേഷണപരീക്ഷണത്തിലൂടെ, ദരിദ്രര്‍ സമ്പന്നരായ ആളുകളേക്കാള്‍ 44 ശതമാനം കൂടുതല്‍ നല്‍കാന്‍ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കണ്ടെത്തി. സ്വയമായി ദാരിദ്ര്യം അനുഭവിച്ചവര്‍ പലപ്പോഴും കൂടുതല്‍ ഔദാര്യമുള്ളവരായി മാറുന്നു.

യേശുവിന് ഇത് അറിയാമായിരുന്നു. ദൈവാലയം സന്ദര്‍ശിച്ചപ്പോള്‍, പുരുഷാരം ഭണ്ഡാരത്തില്‍ ഔദാര്യദാനങ്ങള്‍ ഇടുന്നത് അവന്‍ കണ്ടു (മര്‍ക്കൊസ് 12:41). ധനികര്‍ പണക്കിഴികള്‍ ഇട്ടു, പക്ഷേ ഒരു പാവപ്പെട്ട വിധവ, അവളുടെ അവസാനത്തെ രണ്ടു ചെമ്പു നാണയങ്ങള്‍ പുറത്തെടുത്തു- ഒരു പൈസയ്ക്കു സമാനമായത് - ഭണ്ഡാരത്തില്‍ ഇട്ടു. യേശു എഴുന്നേറ്റു നില്‍ക്കുന്നതും സന്തോഷിക്കുന്നതും കൈയടിക്കുന്നതും ഞാന്‍ ഭാവനയില്‍ കാണുന്നു. ഉടനെ, അവന്‍ തന്റെ ശിഷ്യന്മാരെ വിളിച്ചുകൂട്ടി, ഈ വിസ്മയകരമായ പ്രവൃത്തി അവര്‍ കാണാതെപോകുന്നില്ലെന്ന് ഉറപ്പുവരുത്തി. 'ഈ ദരിദ്രയായ വിധവ അധികം ഇട്ടിരിക്കുന്നു,'' യേശു പ്രസ്താവിച്ചു (വാ. 43). യേശു എന്താണ് സംസാരിക്കുന്നതെന്ന് ആരെങ്കിലും വിശദീകരിക്കുമെന്ന് പ്രതീക്ഷിച്ച് ശിഷ്യന്മാര്‍ പരസ്പരം നോക്കി. അതിനാല്‍, അവന്‍ ഇത് വ്യക്തമാക്കിക്കൊടുത്തു: വലിയ സംഭാവനകള്‍ ഇട്ടവര്‍ 'തങ്ങളുടെ സമൃദ്ധിയില്‍നിന്ന് ഇട്ടു; ഇവളോ തന്റെ ഇല്ലായ്മയില്‍നിന്നു തനിക്കുള്ളത് ഒക്കെയും തന്റെ ഉപജീവനം മുഴുവനും ഇട്ടു'' (വാ. 44).

നമുക്ക് നല്‍കാന്‍ കുറച്ചു മാത്രമേ ഉണ്ടാകൂ, എങ്കിലും നമ്മുടെ ദാരിദ്ര്യത്തില്‍ നിന്നു നല്‍കാന്‍ യേശു നമ്മെ ക്ഷണിക്കുന്നു. മറ്റുള്ളവര്‍ക്ക് ഇതു തുച്ഛമാണെന്നു തോന്നുമെങ്കിലും, നമുക്കുള്ളതു നാം നല്‍കുന്നു. നമ്മുടെ ഔദാര്യദാനങ്ങളില്‍ ദൈവം വലിയ സന്തോഷം കണ്ടെത്തുന്നു.

വ്യത്യസ്തമായി ചിന്തിക്കുക

കോളേജ് പഠനകാലത്ത്, ഒരു വേനല്‍ക്കാലത്തിന്റെ നല്ലൊരു ഭാഗം ഞാന്‍ വെനസ്വേലയില്‍ ചെലവഴിച്ചു. ഭക്ഷണം അമ്പരപ്പിക്കുന്നതായിരുന്നു, ആളുകള്‍ പ്രസന്നവദനരായിരുന്നു, കാലാവസ്ഥയും ആതിഥ്യമര്യാദയും മനോഹരമായിരുന്നു. എന്നിരുന്നാലും, ആദ്യത്തെ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍, സമയ മാനേജുമെന്റിനെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ എന്റെ പുതിയ സുഹൃത്തുക്കള്‍ പങ്കിടുന്നില്ലെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. ഉച്ചയ്ക്ക് ഉച്ചഭക്ഷണം കഴിക്കാന്‍ ഞങ്ങള്‍ പദ്ധതിയിട്ടിരുന്നെങ്കില്‍, അത് ഉച്ചയ്ക്ക് 12:00 നും 1:00 നും ഇടയില്‍ എപ്പോഴെങ്കിലും ആയിരിക്കും. മീറ്റിംഗുകളുടെയും യാത്രകളുടെയും കാര്യവും സമാനമായിരുന്നു: സമയ ചട്ടക്കൂടുകള്‍ കൃത്യമായ നിഷ്ഠയില്ലാതെ ഏകദേശ കണക്കുകളായിരുന്നു. 'കൃത്യസമയത്ത്'' എന്ന എന്റെ ആശയം ഞാന്‍ മനസ്സിലാക്കിയതിനെക്കാള്‍ വ്യത്യസ്തമായി സാംസ്‌കാരികമായി രൂപപ്പെട്ടതാണെന്ന് ഞാന്‍ ഗ്രഹിച്ചു.

നമ്മളെല്ലാവരും നാം അറിയാതെ തന്നേ നമുക്കു ചുറ്റുമുള്ള സാംസ്‌കാരിക മൂല്യങ്ങളാല്‍ രൂപപ്പെട്ടവരാണ്. പൗലൊസ് ഈ സാംസ്‌കാരിക ശക്തിയെ 'ലോകം'' എന്ന് വിളിക്കുന്നു (റോമര്‍ 12:2). ഇവിടെ, 'ലോകം'' എന്നത് ഭൗതിക പ്രപഞ്ചത്തെ അര്‍ത്ഥമാക്കുന്നില്ല, മറിച്ച് നമ്മുടെ അസ്തിത്വത്തെ ബാധിക്കുന്ന ചിന്താരീതികളെയാണ് സൂചിപ്പിക്കുന്നത്. ചോദ്യം ചെയ്യപ്പെടാത്ത അനുമാനങ്ങളെയും മാര്‍ഗനിര്‍ദ്ദേശ ആശയങ്ങളെയും ഇത് സൂചിപ്പിക്കുന്നു, കാരണം നാം ഒരു പ്രത്യേക സ്ഥലത്തും സമയത്തിലും താമസിക്കുന്നു.

'ഈ ലോകത്തോട് അനുരൂപരാകുന്നതിനെതിരെ' ജാഗരൂകരാകുവാന്‍ പൗലൊസ് നമുക്ക് മുന്നറിയിപ്പ് നല്‍കുന്നു. പകരം, 'നാം മനസ്സ് പുതുക്കി രൂപാന്തരപ്പെടണം'' (വാ. 2). നമ്മെ വിഴുങ്ങിക്കളയുന്ന ചിന്താരീതികളെയും വിശ്വാസങ്ങളെയും നിഷ്‌ക്രിയരായി സ്വീകരിക്കുന്നതിനു പകരം ദൈവിക ചിന്താരീതികളെ ക്രിയാത്മകമായി സ്വീകരിക്കുകയും 'നന്മയും പ്രസാദവും പൂര്‍ണ്ണതയുമുള്ള ദൈവഹിതം (വാ. 2) എങ്ങനെ മനസ്സിലാക്കാമെന്നു പഠിക്കുകയും ചെയ്യാന്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. മറ്റെല്ലാ ശബ്ദത്തേക്കാളും ഉപരിയായി ദൈവത്തെ അനുഗമിക്കാന്‍ നമുക്കു പഠിക്കാം.

പാറമേലുള്ള ഒരു വീട്

ഒരു യുഎസ് സംസ്ഥാനത്തെ 34,000 വീടുകള്‍ അടിത്തറയുടെ തകരാര്‍ കാരണം തകര്‍ന്നു വീഴാന്‍ സാധ്യതയുള്ളതാണ്. ഒരു കോണ്‍ക്രീറ്റ് കമ്പനി ഒരു ക്വാറിയില്‍ നിന്നുള്ള ധാതുഘടകങ്ങള്‍ അടങ്ങിയ കല്ലുപയോഗിച്ചാണ് - അതു മനസ്സിലാക്കാതെ - കോണ്‍ക്രീറ്റു നിര്‍മ്മിച്ചുകൊണ്ടിരുന്നത്. ഇതുമൂലം കാലക്രമേണ കോണ്‍ക്രീറ്റില്‍ വിള്ളല്‍ വീഴുകയും ദ്രവിക്കുകയും ചെയ്യുന്നു. അറുനൂറോളം വീടുകളുടെ അടിത്തറ ഇതിനകം തകര്‍ന്നടിഞ്ഞു, കാലക്രമേണ ആ എണ്ണം ഉയരും.

അസ്ഥിരമായ അടിസ്ഥാനത്തിന്മേല്‍ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നതിന്റെ അപകടത്തെക്കുറിച്ച് വിശദീകരിക്കാനായി തെറ്റായ അടിത്തറയില്‍ ഒരു വീട് പണിയുന്ന ചിത്രം യേശു ഉപയോഗിച്ചു. ശക്തിയേറിയ കൊടുങ്കാറ്റുകളെ അഭിമുഖീകരിക്കുമ്പോള്‍ നാം ഉറച്ചുനില്‍ക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി നമ്മില്‍ ചിലര്‍ എങ്ങനെയാണ് കരുത്തുറ്റ പാറയില്‍ നമ്മുടെ ജീവിതം കെട്ടിപ്പടുക്കുന്നതെന്ന് അവിടുന്നു വിശദീകരിച്ചു. അതേസമയം, നമ്മളില്‍ മറ്റു ചിലര്‍ തങ്ങളുടെ ജീവിതം മണലിന്മേല്‍ പണിയുന്നു; കൊടുങ്കാറ്റ് രൂക്ഷമാകുമ്പോള്‍ നമ്മുടെ ജീവിതത്തിന്റെ 'വീഴ്ച വലിയതായിരിക്കും'' (മത്തായി 7:27). അചഞ്ചലമായ അടിത്തറയില്‍ പണിയുന്നതും ഇളകുന്ന അടിത്തറയില്‍ പണിയുന്നതും തമ്മിലുള്ള ഒരു വ്യത്യാസം ക്രിസ്തുവിന്റെ വചനങ്ങള്‍ നാം 'പ്രയോഗത്തില്‍'' വരുത്തുന്നുണ്ടോ ഇല്ലയോ എന്നതാണ് (വാ. 26). അവന്റെ വചനങ്ങള്‍ നാം കേള്‍ക്കുന്നുണ്ടോ ഇല്ലയോ എന്നതല്ല, മറിച്ച് അവന്‍ നമ്മെ പ്രാപ്തരാക്കുന്നതുപോലെ അവ പ്രയോഗിക്കുന്നുണ്ടോ എന്നതാണ് ചോദ്യം.

ഈ ലോകത്ത് നമുക്ക് ധാരാളം ജ്ഞാനം ലഭ്യമാണ് - ഒപ്പം ധാരാളം ഉപദേശങ്ങളും സഹായങ്ങളും ലഭിക്കും - അവയില്‍ ഭൂരിഭാഗവും നല്ലതും പ്രയോജനകരവുമാണ്. എന്നിരുന്നാലും ദൈവത്തിന്റെ സത്യത്തോടുള്ള എളിയ അനുസരണമല്ലാതെ മറ്റെന്തെങ്കിലും അടിത്തറയിലാണ് നാം നമ്മുടെ ജീവിതം പണിയുന്നതെങ്കില്‍, നാം തകര്‍ച്ചയെ ക്ഷണിച്ചുവരുത്തുകയാണ്. അവന്റെ ശക്തിയില്‍, ദൈവം പറയുന്നതു ചെയ്യുന്നതാണ് പാറമേല്‍ പണിതിരിക്കുന്ന ഒരു വീട്, ജീവിതം, ഉണ്ടായിരിക്കുന്നതിനുള്ള ഏക മാര്‍ഗ്ഗം.

ശക്തന്‍

23-ാം ആഴ്ചയില്‍ വളര്‍ച്ചയെത്താതെ ജനിച്ച, 245 ഗ്രാം മാത്രം തൂക്കമുള്ള കുഞ്ഞു സെയ്ബി ജീവിക്കുമോയെന്ന് ഡോക്ടര്‍മാര്‍ക്കു സംശയമായിരുന്നു, അതവര്‍ മാതാപിതാക്കളോട് പറഞ്ഞു: അവര്‍ക്ക് മകളോടൊപ്പം ചിലവഴിക്കാന്‍ ഒരു മണിക്കൂര്‍ മാത്രമേ ലഭിക്കുകയുള്ളൂ അേ്രത. എന്നിരുന്നാലും, സെയ്ബി പോരാട്ടം തുടര്‍ന്നു. അവളുടെ തൊട്ടിലിനടുത്തുള്ള ഒരു പിങ്ക് കാര്‍ഡില്‍ ''ചെറുതെങ്കിലും ശക്തം'' എന്ന് രേഖപ്പെടുത്തിയിരുന്നു. ആശുപത്രിയില്‍ അഞ്ചുമാസം കഴിഞ്ഞതിനുശേഷം, 2.260 കിലോഗ്രാം ഭാരമുള്ള ആരോഗ്യമുള്ള കുഞ്ഞായി സെയ്ബി വീട്ടിലേക്കു പോയി. ഒപ്പം അവള്‍ ഒരു ലോക റെക്കോര്‍ഡും നേടി: മരണത്തെ അതിജീവിച്ച ലോകത്തിലെ ഏറ്റവും ചെറിയ കുഞ്ഞ്.

പ്രതിബന്ധങ്ങളെ മറികടക്കുന്നവരുടെ കഥകള്‍ കേള്‍ക്കുന്നത് ശക്തമാണ്. ഈ കഥകളിലൊന്ന് ബൈബിള്‍ പറയുന്നു. ഇടയ ബാലനായ ദാവീദ്, ദൈവത്തെ നിന്ദിക്കുകയും യിസ്രായേലിനെ ഭീഷണിപ്പെടുത്തുകയും ചെയ്ത മല്ലനായ ഗൊല്യാത്തിനെതിരെ പോരാടാന്‍ മുന്നോട്ടുവന്നു. ദാവീദ് പരിഹാസ്യനാകുമെന്ന് ശൗല്‍ രാജാവ് കരുതി: ''ഈ ഫെലിസ്ത്യനോടു ചെന്ന് അങ്കം പൊരുതുവാന്‍ നിനക്കു പ്രാപ്തിയില്ല; നീ ബാലന്‍ അത്രേ; അവനോ, ബാല്യംമുതല്‍ യോദ്ധാവാകുന്നു എന്നു പറഞ്ഞു' ( 1 ശമൂവേല്‍ 17:33). ബാലനായ ദാവീദ് യുദ്ധക്കളത്തിലേക്ക് കാലെടുത്തുവച്ചപ്പോള്‍ ഗൊല്യാത്ത് ''നോക്കി ദാവീദിനെ കണ്ടപ്പോള്‍ അവനെ നിന്ദിച്ചു; അവന്‍ തീരെ ബാലനും... ആയിരുന്നു' (വാ. 42). എന്നിരുന്നാലും, ദാവീദ് ഒറ്റയ്ക്കല്ല യുദ്ധത്തിനു തുനിഞ്ഞത്. അവന്‍ 'യിസ്രായേല്‍നിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തില്‍' ആണ് യുദ്ധത്തിനു പുറപ്പെട്ടത് (വാ. 45). പകല്‍ അസ്തമിക്കുന്നതിനുമുമ്പ്, വിജയിയായ ദാവീദ് മരിച്ച ഗൊല്യാത്തിനു മുകളില്‍ ഉയര്‍ന്നു നിന്നു.

എത്ര വലിയ പ്രശ്നമാണെങ്കിലും, ദൈവം നമ്മോടൊപ്പമുണ്ടെങ്കില്‍ നാം ഭയപ്പെടേണ്ട കാര്യമില്ല. അവന്റെ ശക്തിയാല്‍, നാമും ശക്തരാണ്.

ബെറ്റി ആന്റിയുടെ മാര്‍ഗ്ഗം

ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍, എന്നോടു വാത്സല്യമുണ്ടായിരുന്ന എന്റെ ആന്റി ബെറ്റി ഞങ്ങളെ സന്ദര്‍ശിക്കുമ്പോഴെല്ലാം അത് ക്രിസ്മസ് പോലെയാണ് എനിക്കനുഭവപ്പെട്ടത്. ആന്റി കളിപ്പാട്ടങ്ങള്‍ കൊണ്ടുവരികയും മടങ്ങിപ്പോകുന്ന സമയത്ത് എനിക്കു പണം നല്‍കുകയും ചെയ്യുമായിരുന്നു. ഞാന്‍ ആന്റിയോടൊപ്പം താമസിക്കുമ്പോഴെല്ലാം ആന്റി ഫ്രീസറില്‍ നിറയെ ഐസ്‌ക്രീം കരുതുമായിരുന്നു. ഒരിക്കലും പച്ചക്കറികള്‍ പാകം ചെയ്തില്ല. അവര്‍ക്ക് വളരെ കുറച്ചു നിയമങ്ങളേ ഉണ്ടായിരുന്നുള്ളു, രാത്രി വൈകി വരെ ഉണര്‍ന്നിരിക്കാന്‍ എന്നെ അനുവദിച്ചിരുന്നു. ദൈവത്തിന്റെ ഔദാര്യം പ്രതിഫലിപ്പിച്ചിരുന്ന എന്റെ ആന്റി അത്ഭുതസ്ത്രീയായിരുന്നു. എന്നിരുന്നാലും, ആരോഗ്യവാനായി വളരാന്‍, എനിക്ക് ബെറ്റി ആന്റിയുടെ മാര്‍ഗ്ഗം മാത്രമല്ല വേണ്ടത്. എന്നെയും എന്റെ പെരുമാറ്റത്തെയും കുറിച്ച് പ്രതീക്ഷകള്‍ വയ്ക്കാനും എന്നെ അവരോട് ചേര്‍ത്തുപിടിക്കാനും എനിക്ക് എന്റെ മാതാപിതാക്കള്‍ ആവശ്യമായിരുന്നു.

ബെറ്റി ആന്റിയേക്കാള്‍ കൂടുതല്‍ ദൈവം എന്നോട് ആവശ്യപ്പെട്ടിരുന്നു. നിരന്തരമായ സ്‌നേഹത്താല്‍ - നാം എതിര്‍ത്തുനില്‍ക്കുമ്പോഴും അല്ലെങ്കില്‍ ഓടിപ്പോകുമ്പോഴും ഒരിക്കലും മാറ്റം വരാത്ത സ്‌നേഹത്താല്‍ - അവന്‍ നമ്മെ നിറയ്ക്കുമ്പോള്‍ തന്നേ, അവന്‍ നമ്മില്‍ നിന്ന് ചിലതു പ്രതീക്ഷിക്കുന്നു. എങ്ങനെ ജീവിക്കണം എന്ന് ദൈവം യിസ്രായേലിനോട് നിര്‍ദ്ദേശിച്ചപ്പോള്‍, അവന്‍ പത്തു കല്‍പ്പനകള്‍ നല്‍കി - പത്ത് നിര്‍ദ്ദേശങ്ങളല്ല (പുറപ്പാട് 20:1-17). നമ്മുടെ ആത്മവഞ്ചനയെക്കുറിച്ച് ബോധവാനായ ദൈവം വ്യക്തമായ പ്രതീക്ഷകള്‍ നല്‍കുന്നു: നാം ''ദൈവത്തെ സ്‌നേഹിക്കുകയും അവന്റെ കല്പനകള്‍ അനുസരിക്കുകയും വേണം'' (1 യോഹന്നാന്‍ 5:2).

'അവന്റെ കല്പനകള്‍ ഭാരമുള്ളവയല്ല'' (വാ. 3) എന്നതിനു നന്ദി. പരിശുദ്ധാത്മാവിന്റെ ശക്തിയാല്‍, ദൈവസ്‌നേഹവും സന്തോഷവും അനുഭവിച്ചുകൊണ്ട് നമുക്ക് അവയെ ജീവിതത്തില്‍ പാലിക്കാന്‍ കഴിയും. നമ്മോടുള്ള അവന്റെ സ്‌നേഹം നിരന്തരമായതാണ്. എന്നാല്‍ നാം തിരിച്ചു ദൈവത്തെ സ്‌നേഹിക്കുന്നുണ്ടോ എന്നറിയാന്‍ തിരുവെഴുത്തുകള്‍ ഒരു ചോദ്യം വാഗ്ദാനം ചെയ്യുന്നു: ആത്മാവ് നമ്മെ നയിക്കുന്നതനുസരിച്ച് നാം അവന്റെ കല്‍പ്പനകള്‍ അനുസരിക്കുന്നുണ്ടോ?

നാം ദൈവത്തെ സ്‌നേഹിക്കുന്നുവെന്ന് നമുക്ക് പറയാന്‍ കഴിയും, പക്ഷേ അവന്റെ ശക്തിയില്‍ നാം ചെയ്യുന്നകാര്യങ്ങളാണ് യഥാര്‍ത്ഥ കഥ പറയുന്നത്.

ഒരു തുറന്ന, ഔദാര്യ ഹൃദയം

ഇനി നന്നാക്കാന്‍ കഴിയാത്ത വിധം വിക്കിയുടെ പഴയ ബൈക്ക് കേടായപ്പോള്‍, അവള്‍ മറ്റൊരു വാഹനത്തിനായി ചെറിയ തുകകള്‍ വീതം ശേഖരിക്കാന്‍ തുടങ്ങി. വിക്കി ജോലി ചെയ്യുന്ന റെസ്റ്റോറന്റിലെ പതിവ് കസ്റ്റമറായ ക്രിസ്, അവള്‍ക്ക് ഒരു ബൈക്ക് വേണമെന്ന് പറയുന്നതു ഒരു ദിവസം കേട്ടു. ''എനിക്ക് അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്താന്‍ കഴിഞ്ഞില്ല,'' ക്രിസ് പറഞ്ഞു. ''എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ടായിരുന്നു.'' അദ്ദേഹം തന്റെ മകന്‍ ഉപയോഗിച്ചിരുന്ന ബൈക്ക് വാങ്ങി (മകന്‍ അത് വില്‍പ്പനയ്ക്ക് വച്ചിരുന്നു), അത് തൂത്തുതുടച്ച്, വിക്കിക്കു താക്കോല്‍ കൈമാറി. വിക്കി ഞെട്ടിപ്പോയി. 'ആര്. . . ഇത് ചെയ്യും?' അവള്‍ ആശ്ചര്യത്തോടും നന്ദിയോടും കൂടെ പറഞ്ഞു.

നമുക്ക് കഴിയുന്നത്ര സൗജന്യമായി നല്‍കിക്കൊണ്ട് - ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചത് നല്‍കിക്കൊണ്ട് - തുറന്ന കൈകളോടെ ജീവിക്കാന്‍ തിരുവെഴുത്തുകള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. തിമൊഥെയൊസിനോടു പറയുന്നതുപോലെ: 'ഈ ലോകത്തിലെ ധനികരോട് നന്മ ചെയ്യാനും സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുവാന്‍ കല്‍പ്പിക്കുക'' (1 തിമൊഥെയൊസ് 6:18). നാം ഇവിടെയും അവിടെയും വല്ലപ്പോഴും ഒരു ദയാ പ്രവൃത്തി ചെയ്യുകയല്ല, മറിച്ച് ദാനം ചെയ്യുന്നതില്‍ സന്തോഷമുള്ളവരായി ജീവിക്കുകയാണ് വേണ്ടത്. വിശാല ഹൃദയം നമ്മുടെ സാധാരണ ജീവിത രീതി ആയിരിക്കണം. ''ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുക'' എന്നു നമ്മോടു പറഞ്ഞിരിക്കുന്നു (വാ. 18).

തുറന്നതും ഔദാര്യമുള്ളതുമായ ഹൃദയത്തോടെ നാം ജീവിക്കുമ്പോള്‍, നമുക്ക് ആവശ്യമുള്ളത് തീര്‍ന്നുപോകുമെന്ന് ഭയപ്പെടേണ്ടതില്ല. മറിച്ച്, നമ്മുടെ അനുകമ്പയുള്ള ഔദാര്യത്തില്‍ നാം 'സാക്ഷാലുള്ള ജീവനെ പിടിക്കുകയാണ്'' എന്ന് ബൈബിള്‍ പറയുന്നു (വാ. 19). ദൈവത്തോടൊപ്പം, യഥാര്‍ത്ഥ ജീവിതമെന്നാല്‍ നമ്മുടെ പക്കലുള്ളതിന്മേല്‍ ഉള്ള നമ്മുടെ പിടി അയച്ചുവിടുകയും മറ്റുള്ളവര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുക എന്നതാണ്.